Friday, April 15, 2022

ഓരോ പെണ്ണും ഒരു ചോദ്യ ചിഹ്നമാണ്


ഓരോ പെണ്ണും ഒരു ചോദ്യ ചിഹ്നമാണ്

പാദങ്ങളില്‍ സിന്ദൂരപ്പൊട്ടു ചുമക്കുന്നവര്‍.

അവസാനത്തെ തീവണ്ടി മുറിയിലിരുന്ന്

ബോധിവൃക്ഷത്തണലിനെ സ്വപ്നം കാണുന്നവര്‍.

ഇരുട്ടിന്റെ നട്ടെല്ലായി ആകാശത്തിലേക്കു

കയറിപ്പോകുന്നുണ്ട്‌ പാളങ്ങള്‍...

ഞെരിഞ്ഞിലും മുന്തിരിചെടിയും

ചരിത്ര ഭൂപടങ്ങള്‍ തിരുത്തി വരയുന്നിടത്ത്
മൗനം കനപ്പിച്ച ചിരിയുമായി

കപിലവസ്തുവിലെ പാട്ടുകാരന്‍,

റെയില്‍വേ അനൗൺസ്മെന്റു ജപിച്ച്

ഭജനമിരിക്കുന്നു.

ഇല്ലങ്ങളില്‍ ചുട്ടുകൊല്ലപ്പെടുന്ന എലികളുടെ വിലാപം

കനത്ത മേലാപ്പില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍

ചോദ്യങ്ങള്‍ നിഴല്‍പീലി വിടര്‍ത്തിയാടുന്ന

കാലം വരുന്നുണ്ട് .

അപായച്ചങ്ങല ദീനം പിടിച്ചു വിറയ്ക്കും.

കിഴക്കുദിക്കുന്ന സൂര്യനും കിഴക്കിന്റെ രാജാക്കന്മാരും

രക്തം കൊണ്ട് തീര്‍ത്ത ചുമർചിത്രങ്ങൾക്ക്

പ്രാകൃതലിപികളാൽ അടിക്കുറിപ്പുകളെഴുതും.

കട്ടിപിടിച്ച ഇന്നലെകള്‍ ഓവ് ചാലുകളില്‍ കെട്ടിക്കിടക്കുന്നു ... ജന്മരഹസ്യം തേടി.

ചോദ്യങ്ങള്‍ ഉത്തരങ്ങളെ ചവിട്ടിമെതിക്കുന്ന

കാലം വരുന്നുണ്ട്.

സിന്ദൂരപ്പൊട്ടുകള്‍ കുടഞ്ഞെറിയണം.

പുത്തനൊരു പുളിവാറലുമായി

അടുക്കളയില്‍ അമ്മ നോക്കിയിരിപ്പുണ്ട്‌ .

കളിക്കിടയില്‍ പെങ്ങളെ കരയിച്ച്

വിയര്‍ത്തുകുളിച്ചു കയറിവരുന്ന കള്ളക്കോമരങ്ങളെയും കാത്ത്‌.


2 comments:

  1.  👍👍👍👍നമ്മുടെ ജീവിതത്തില്‍ പല സംഗതികളും നമ്മളറിയാതെ തന്നെ ആവര്‍ത്തിച്ചു സംഭവിക്കുന്നുണ്ട്. അതിനെ അതിന്‍റെ പാട്ടില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കണം. നിങ്ങളുടെ വൈകാരികമോ, ബുദ്ധിപരമായോ ഉള്ള ഇടപെടലുകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ ജീവിതത്തിന്‍റെ പല ഭാവങ്ങളേയും കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സ്വാഭാവികമായിത്തന്നെ സാധിക്കും.....

    ReplyDelete
  2. 👍👍👍👍നമ്മുടെ ജീവിതത്തില്‍ പല സംഗതികളും നമ്മളറിയാതെ തന്നെ ആവര്‍ത്തിച്ചു സംഭവിക്കുന്നുണ്ട്. അതിനെ അതിന്‍റെ പാട്ടില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കണം. നിങ്ങളുടെ വൈകാരികമോ, ബുദ്ധിപരമായോ ഉള്ള ഇടപെടലുകള്‍ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ ജീവിതത്തിന്‍റെ പല ഭാവങ്ങളേയും കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സ്വാഭാവികമായിത്തന്നെ സാധിക്കും. 

    ReplyDelete